കല്ലുരുകന്ന വെയിലും ഉഷ്ണതരംഗവും കൊടും വരൾച്ചയും അതിജീവിക്കാൻ ശേഷിയുള്ള അപൂർവമൃഗം. നൂറ്റാണ്ടുകളായി മനുഷ്യന്റെ മരുജീവിതത്തിന്റെ നട്ടെല്ലായി നിലകൊണ്ട കരുത്തൻ. മരുഭൂമിയിലെ കപ്പലുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അത്ഭുത ജീവികള്‍ക്കു വെള്ളമില്ലാതെ ദിവസങ്ങളോളം കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട്, ഭൂമിയിലെ ഒരു മൃഗത്തിനുമില്ലാത്ത കഴിവ്. എന്നാല്‍, മനുഷ്യന്റെ വിശ്വസ്തമൃഗം ഇന്നു കടുത്ത പ്രതികൂലസാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നത്.
കാലാവസ്ഥാ വ്യതിയാനംമൂലമുള്ള, ആഗോളതാപനത്തിന്റെ കടുത്ത പ്രഹരം ഏറ്റുവാങ്ങുകയാണ് ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ഒട്ടകങ്ങള്‍, അവ അതിജീവനത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഒട്ടകങ്ങൾ ഇന്നു കടുത്ത നിര്‍ജലീകരണം, സൂര്യാഘാതം, രോഗങ്ങള്‍ തുടങ്ങിയവമൂലം മരിച്ചുവീഴുകയാണെന്ന് ശാസ്ത്രജ്ഞരും മൃഗസംരക്ഷണ വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നു.
ഉത്തരാഫ്രിക്ക, ഹോണ്‍ ഓഫ് ആഫ്രിക്ക (സൊമാലിയ, എത്യോപ്യ, ജിബൂട്ടി, എരിട്രിയ), പശ്ചിമേഷ്യ എന്നിവിടങ്ങളിലെ മരുഭൂമികളില്‍ ഉഷ്ണതരംഗം നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഈ പ്രദേശങ്ങളില്‍ താപനില പതിവായി 50 ഡിഗ്രിക്കു മുകളിലാണ്. ഒട്ടകങ്ങളുടെ സ്വാഭാവിക ശരീര പ്രകൃതിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് നിലവിലെ അന്തരീക്ഷ താപനില.
കുറഞ്ഞ വിയർപ്പും, വെള്ളം ശരീരത്തില്‍ ദിവസങ്ങളോളം സൂക്ഷിക്കാനാകുന്ന സവിശേഷ ശരീരഘടനയാണ് ഒട്ടകങ്ങളുടേത്. സാധാരണയായി 40 ഡിഗ്രി വരെയുള്ള ചൂട് ഒട്ടകങ്ങള്‍ക്ക് സുഖകരമായി അതിജീവിക്കാന്‍ സാധിക്കും. എന്നാല്‍ താപനില ഇതിലും ഉയരുകയും, തണലോ കുടിവെള്ളമോ മേച്ചില്‍പ്പുറങ്ങളോ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഒട്ടകങ്ങള്‍ കടുത്ത ഹീറ്റ് സ്ട്രെസ്-ന് ഇരയാകും.
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ബെന്ഗൂമി വ്യക്തമാക്കുന്നതനുസരിച്ച്, സഹാറ ഉള്‍പ്പെടെയുള്ള മരുഭൂമികളില്‍ താപനില ഉയരുന്നത് ഒട്ടകങ്ങളുടെ പ്രതിരോധശേഷിയെ പൂര്‍ണമായും തകരാറിലാക്കുന്നു. ചൂടേറിയ മണലില്‍ കിടക്കുമ്പോള്‍ ഒട്ടകങ്ങളുടെ കാലുകളില്‍ പൊള്ളി കുമിളകള്‍ വരുന്നു. കണ്ണുകളില്‍നിന്ന് ഇടതടവില്ലാതെ വെള്ളമൊഴുകുകയും, തൊലിക്കു പൊള്ളലേറ്റ് രോമങ്ങള്‍ കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. മണലിന്റെ കടുത്ത ചൂടും തണലിന്റെ അഭാവവും കാരണം ഒട്ടകക്കുഞ്ഞുങ്ങൾ മാത്രമല്ല, മുതിർന്ന ഒട്ടകങ്ങളും ചത്തുപോകുകയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനമാർഗമാണ് ഒട്ടകപരിപാലനം. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്കു പകരം ഒട്ടകങ്ങളെ വളര്‍ത്താന്‍ തുടങ്ങിയ ഗോത്രവിഭാഗങ്ങള്‍ ഇപ്പോള്‍ നേരിടുന്നത് വലിയ ഭീഷണികളാണ്. ഉപ്പു തൊട്ടുള്ള അവശ്യസാധനങ്ങള്‍ കിലോമീറ്ററുകളോളം മരുഭൂമിയിലൂടെ ചുമന്നുകൊണ്ടുപോകാന്‍ ഇന്നും ആശ്രയം ഒട്ടകങ്ങളാണ്. വെള്ളവും പച്ചപ്പുംതേടി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്നത് ഒട്ടകങ്ങളെ കൂടുതല്‍ തളര്‍ത്തുന്നു. മേച്ചില്‍പ്പുറങ്ങള്‍ നശിക്കുന്നതും കുടിവെള്ള സ്രോതസുകള്‍ വറ്റിവരളുന്നതും ഈ മേഖലയിലെ ജനങ്ങളുടെ ഭാവി തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ വലിയ സൂചനയാണ് ശാസ്ത്രലോകം നൽകുന്നത്. മരുഭൂമിയിലെ ജീവജാലങ്ങള്‍ പോലും കാലാവസ്ഥാ വ്യതിയാനത്തിനു മുന്നില്‍ അടിയറവ് പറയുന്ന സാഹചര്യമാണ് ലോകം നേരിടുന്നത്. ഭൂമിയുടെ താപനില ഉയരുന്നത് തടയാന്‍ ആഗോളതലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, മനുഷ്യന്റെ ഭാവിയും പ്രവചനാതീതമായി മാറും!